Tuesday, February 21, 2012

"താരെ സമീന്‍ പര്‍ " കണ്ടതില്പിന്നെ

കൃഷിയായ കൃഷിയൊക്കെ
നഷ്ടം വടിച്ചളന്നതില്‍ പിന്നെ
വിത്തിനിട്ട നെല്ലും
കുത്തിക്കഞ്ഞിവെച്ചതില്‍ പിന്നെ
കുണ്ടുപാടം വിറ്റു വാങ്ങിയതാണ്
കൊച്ചു പള്ളിക്കൂടത്തിലെ പണ്ടാരപ്പണി
ഇഷ്ടമില്ലായ്മകള്‍ നട്ടുനനക്കവേ
പൊട്ടിമുളക്കുന്നു പണ്ടേ കളഞ്ഞവ
വിത്തിറക്കുവാന്‍ വെള്ളാരങ്കല്ലുകള്‍
കൂട്ടിവെച്ചിരിക്കുന്നു ക്ലാസ്സിലെ കുട്ടികള്‍
പാട്ടത്തിനെങ്കിലും കിട്ടുവാനുണ്ടോ
നീരു നേരായ മണ്ണോരല്പം
പത്തായം നിറയെ പകരം തരാം
പതിരല്പമില്ലാത്ത നക്ഷത്രക്കതിരുകള്‍

Sunday, February 19, 2012

മൂത്ത നെല്ലിക്കകള്‍

ശരി ശരി
ഊണ് കഴിച്ചിട്ടേ പോകുന്നുള്ളൂ
എനിക്കറിയാം
എന്നെ മാത്രം കരുതിയാണീ സദ്യ
നിറച്ചുണ്ടാണ് വന്നതെങ്കിലും
ഒന്നുമിനി ദഹിക്കയില്ലെങ്കിലും....
ഒഴിഞ്ഞു കിടക്കുന്നുണ്ട്
പണ്ടീ അടുക്കളപ്പുറത്ത്‌
നിങ്ങളുണ്ടതിന്റെ എച്ചിലിനായി
ഒലിക്കുന്ന നാക്കിനും മൂക്കിനും
കുടുക്കു പൊട്ടിയ ട്രൌസറിനും
ഇടയില്‍
എല്ലിന്കൂട് ഏലുകയിട്ട
ഒരു പത്തായപ്പെരുവയര്‍

ഉവ്വുവ്വ്
ഞാന്‍ കാണുന്നുണ്ട്
പ്രിയതമന്റെ മറവില്‍ നിന്നും
കടക്കണ്ണ കൊണ്ട്
നീയെനിക്കയക്കുന്ന പ്രണയലേഖനം
തരുന്നുണ്ട് അതിനു
അതിമനോഹരമൊരു മറുപടി
വരികളില്‍ ചിരി പടരുമെങ്കിലും ...
പണ്ട് നിന്റെ പിറകെ നടക്കുന്ന കാലത്ത്
ഇരുണ്ട പനങ്കുലചുരുളുകള്‍
എനിക്കായി പിന്നിയിടുമ്പോള്‍
വെളിപ്പെടുന്ന മിനുത്ത സമ്മതത്തിനു
പകരം തരാനിരുന്നതാണത്

അതെയതെ
നിങ്ങള്‍ പറയുന്നതാണ് ശരി
മേലുകീഴു നോക്കണം
മേലിലേക്ക് കരുതണം
മേലെയുണ്ടോരാളോര്‍മ വേണം
എന്തു വിസ്മയം
ചീഞ്ഞു പോയില്ലെന്നോ
പണ്ടു പണ്ടേ ഞാന്‍
ചാക്കിലാക്കിത്തന്ന
മൂത്ത നെല്ലിക്കകള്‍