Wednesday, October 12, 2016

മഴവില്ല്
---------------

മഴവില്ല്
എന്നെഴുതുന്നു

വയലറ്റ്‌
ഒരു മന്ദസ്മിതത്തിൽ കൊളുത്തിയെടുത്ത്‌
പൂപ്പാടത്തു വിതയ്ക്കുന്നു

ഇൻഡിഗോ
ഇനിയും തിരിച്ചറിയാത്ത ഒന്നായി
ഒരുവളുടെ കണ്ണിൽ കുടയുന്നു

ബ്ലൂ ...
എന്നു മിഴിച്ചു നിൽക്കേ
ഒരു കടൽതിരയിൽ കയറി
മാനം തൊടുന്നു

ഗ്രീൻ
ചതച്ചു പിഴിഞ്ഞ്‌
ഏതോ മുറിവിലേക്കു
നീറ്റിയൊറ്റിക്കുന്നു

യെല്ലോ
നട്ടു പിടിപ്പിക്കാനിരിക്കുന്ന
ഒരു കൊന്നയെ
കൊല്ലാതെ കൊല്ലുന്നു

ഓറഞ്ച്‌
ഓരോ അല്ലിയുമുറുഞ്ചിക്കുടിച്ച്‌
ഓർമ്മത്തൊലി പീച്ചി
കണ്ണെരിക്കുന്നു

റെഡ്‌
ഒരു പിടച്ചിലിൽ
നിന്നൊലിച്ചിറങ്ങി
കൊടിശ്ശീലയിൽ പടരുന്നു

മഴവില്ല് എന്നെഴുതുന്നു
മാഞ്ഞു മാഞ്ഞു പോവുന്നു

ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ
---------------------------------------------------


ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ
ആദ്യം ചെത്തുക ചേനത്തോലായിരിക്കും

ആസകലമാദ്യമൊന്നു ചൊറിയുമെങ്കിലും
ആറിഞ്ചിൽനീട്ടിവെട്ടി
ഒരിഞ്ചിലേക്കു കുറുക്കിവെട്ടും

ആടിക്കുഴയുന്ന അച്ചിങ്ങാപ്പയറിന്റെ
അടിയും മുടിയും
ഒന്നു ഞെടിച്ചു പൊട്ടിച്ചു കൂട്ടും

കായത്തോലിന്റെ കറയെക്കണക്കിലേയെടുക്കാതെ
കറ കറായെന്നു പോളിച്ചു ചീന്തും

മൂപ്പു കൂടിയെങ്കിലും മുരിങ്ങക്കയല്ലേയെന്നു
മുറിച്ചു ചേർക്കും കുറച്ചു കൂടുതൽ

കഴുകിവാരിയതിൽ മുളകും മഞ്ഞളും
അധികമാവാതിത്തിരി വെള്ളവും കൂട്ടി
അടച്ചുവറ്റിച്ചുപ്പിട്ടിളക്കിയാൽപിന്നെ
തൈരെവിടെ വച്ചിരിക്കുന്നു മൈരേ..
എന്നൊരു തെറികൂട്ടിത്തിരച്ചിലാണ്‌‌
പച്ചമുളകും ജീരകവും ചേർത്ത്‌
ചതച്ചു വച്ചില്ലേ തേങ്ങ
എന്നൊരു തിരുപ്പറക്കലാണ്..‌

അപ്പോൾ ഒരമ്മിക്കല്ല്
താനേ എഴുന്നേറ്റടുത്തു വരും
അടച്ചുവെന്തതിൽ
ഒരു തൈർക്കുടം തുളുമ്പിത്തെറിക്കും
ചതച്ചരച്ചതൊക്കെച്ചേർത്ത്‌
എടുത്തടുത്തേക്കു നീട്ടും..
എവിടെനിന്നില്ലാതെ
ഒരു കറിവേപ്പിലയോടൊപ്പം
പച്ചവെളിച്ചെണ്ണ താളിച്ച മണം വരും

അവിയലെന്നത്തേക്കാളും നന്നെന്ന്
നാവിൻ തുമ്പത്തൊരു വള കിലുങ്ങും

ആണുങ്ങൾ അവിയലുണ്ടാക്കുന്നെന്ന്
ആദ്യമറിയുക അമ്മിക്കല്ലായിരിക്കും
മുലയെക്കുറിച്ച്‌
----------------------

മുലയെക്കുറിച്ചൊരു കവിതയെഴുതുമ്പോൾ
ആദ്യത്തെ വരിയിൽ
ഒരശ്ലീലച്ചിരി തടയുന്നു
അടുത്ത വരിയിൽ
അയ്യേയെന്നൊരു
ചുളിഞ്ഞ നോട്ടം
അടുത്ത വരിയിൽ
അമ്പടാ എന്നൊരു
കള്ളച്ചിരി
അടുത്ത വരിയിൽ
അവൾ...

തടയപ്പെട്ട
തഴയപ്പെട്ട
കവിതയുടെ
ഒടുവിലത്തെ വരിയിൽ
അമ്മിഞ്ഞ എന്നെഴുതുമ്പോൾ
അതിലെ "മ്മ"
ഇടിഞ്ഞുലഞ്ഞ
ഒരു മാറത്തൊട്ടിച്ചേർന്ന്
അമ്മ അമ്മ എന്ന്
ചുരന്നുകൊണ്ടേയിരിക്കും
അതിലെ "ഞ്ഞ"
ഒരു കുഞ്ഞിക്കവിളിൽ
പറ്റിപ്പിടിച്ച്‌
ഇഞ്ഞീം ഇഞ്ഞീം എന്ന്
കുടിച്ചു കൊണ്ടേയിരിക്കും

പ്രകാശവർഷം
--------------------

പ്രകാശവർഷങ്ങളെക്കൊണ്ട്‌
അളക്കുന്നതാണെളുപ്പം,‌
നാമൊരിക്കലും
ചെന്നെത്താനിടയില്ലാത്ത
ചില ദൂരങ്ങൾ

അളന്നളന്നു
പോവുമ്പോഴായിരിക്കും
ഇടയിൽ കാണുക
ചില വളവുകൾ

നേർ രേഖ ശീലിച്ച
രശ്മികളെയപ്പോൾ
ഒന്നു വളച്ചളക്കേണ്ടി വരും
ശ്രദ്ധിക്കണം പക്ഷെ,
പൊട്ടിപ്പോവരുത്‌!

(അകലങ്ങൾക്കിടയിൽ
പൊട്ടിവീണു കിടക്കുന്ന
പ്രകാശത്തിന്റെ
അളവു തുണ്ടു പോലെ
അസഹ്യമായതൊന്നുമില്ല..
വണ്ടിയിടിച്ച്‌
പാതിജീവനായ നായയെപ്പോലെ
അറ്റങ്ങളിലേക്കെത്താതെ
പ്രസരിച്ചു വശം കെട്ട്‌
വഴിയിൽകിടക്കുമത്‌)

ഇടയ്ക്ക്‌ ഇരുട്ടു വീണ
ചില കുഴികളെ
ഒരു മിന്നായത്തിന്റെ
നീളം കൊണ്ടൂഹിക്കേണ്ടി വരും
(ശരിയായ ഒരൂഹത്തേക്കാൾ
കൃത്യമായ അളവുപകരണമില്ല!!)

മൗനം പോലെ ചില മലകളേയും
മടുപ്പു പോലെ ചില മതിലുകളേയും
തുളച്ചു കടക്കാനുണ്ടാകും
കൂർപ്പിച്ചു വിളക്കിവയ്ക്കണം
വെളിച്ചക്കോലിന്റെ വായ്ത്തല

കണ്ണീരുപോലെ ചില പുഴകളും
വിരാഗം പോലെ ചില സമുദ്രങ്ങളും
അളന്നു കടക്കണമെങ്കിൽ
കെട്ടിയുണ്ടാക്കേണ്ടി വരും
കരുണയുടെ രശ്മികളാൽ
ഒരു ജലയാനം

മന്ദസ്മിതം പോലെ
ഋജുവായ ചില ദൂരങ്ങളിൽ
മതിമറക്കാതെ നോക്കണം

അളന്നളന്നു തീരില്ലെന്ന്
അറിഞ്ഞിട്ടും
അകലമധികമില്ലെന്ന്
അളന്നുകൊണ്ടിരിക്കണം

ഒരിക്കലും തീരാത്ത ദൂരങ്ങൾ
മരിക്കും വരെ അളക്കുമ്പോഴാണ്‌
ശരിക്കും
പ്രകാശം വർഷിച്ചുകൊണ്ടേയിരിക്കുന്നത്‌

വാൻ ഗോഗ്‌ വിഷു വരയ്ക്കുമ്പോൾ
--------------------------------
വിൻസന്റ്‌ വാൻ ഗോഗ്‌
മരണത്തെത്തോൽപ്പിച്ച്‌
വിരുന്നു വരുന്ന ദിവസമാണ്‌
വിഷു..

മഞ്ഞപ്പെയിന്റെടുത്തു കുടിച്ച്‌
മനസ്സിന്റെ ചുമരുകളിൽ
ഹർഷോന്മാദം വാരിപ്പോൂശാൻ
തുടിക്കുന്ന വാൻ ഗോഗിനായി
ഒരുക്കി വയ്ക്കണം
കണിക്കൊന്നയിൽ നിന്നും
വാർന്നൊഴുകുന്ന മഞ്ഞ

അപ്പോൾ വാൻ  ഗോഗ്‌
ഒരു സൂര്യകാന്തിപ്പൂവിന്റെ
ചിത്രം വരയ്ക്കാൻ തുടങ്ങും

ഒരിതളിൽ
ആദ്യത്തെ പ്രണയാഭ്യർത്ഥന
കണിവെള്ളരിയുടെ
മഞ്ഞ ചേർത്തു വരയ്ക്കും

തിരസ്കൃതന്റെ വ്യഥയിൽ
കയ്യെരിച്ചുപൊള്ളിച്ച
വിഷുവിളക്കിന്റെ മഞ്ഞനാളമാണ്‌
അടുത്തയിതളിൽ

മഞ്ഞയോടിയ മാമ്പഴത്തിൽ നിന്ന്
സിയനെന്ന ഗർഭിണിയായ വേശ്യയെ

കണ്ണു മഞ്ഞളിപ്പിക്കുന്ന പൊന്നിൽ നിന്ന്
പരിഷ്കൃതിയുടെ പാരീസിനെ

മഞ്ഞക്കസവണിപ്പുടവയിൽനിന്ന്
പിഞ്ഞിക്കീറിയ ദാരിദ്ര്യത്തെ

മുറിച്ചെടുത്ത്‌ കാമുകിക്കയച്ച ചെവി
ഒരു ചക്കച്ചുളയിൽ നിന്ന്

എല്ലാം മഞ്ഞയിൽ, ഇതളിതളായി
വരച്ചു വയ്ക്കും, വാൻ ഗോഗ്‌

ഇതളുകൾ വട്ടമെത്തിയാൽ
വാൻ ഗോഗ്‌  സ്വയം മറന്ന്
മഞ്ഞയിലുന്മാദിയായി നിറയും

വിഷുപ്പുലരിയെടുത്തു
വീഞ്ഞു പോലെ കുടിക്കും
ഒരോലപ്പടക്കം മഞ്ഞമിന്നിച്ച്‌
സ്വയം നിറയൊഴിക്കും..

ഒഴുകുന്ന മഞ്ഞച്ചോരയിൽ
വിഷുവായുയിർക്കും.
വീണ്ടും വാൻ ഗോഗ്‌

ശൂന്യം
-------------------------------
ശൂന്യം
ഒരു പെരുമ്പൊരുളിന്റെ പേരാണ്‌..
ആദേശം ചെയ്യുന്നതിന്റെ അളവെടുക്കാൻ
ആർക്കിമിഡീസിനെ കാത്തിരിപ്പാണത്‌
നിറഞ്ഞു കിടക്കുന്ന നിന്നിൽ
നിശ്ശൂന്യമെന്നെ നിറയ്ക്കുക..
ആദേശംചെയ്തൊഴുകുന്നതെടുത്ത്‌
ആടിക്കളിക്കുന്ന ത്രാസ്സിന്റെ
ആത്മാവിലൊന്നു തൂക്കി നോക്കുക.
തുടിക്കുന്ന ഒരു ഹൃദയമെന്ന്
അളവു കുറിച്ചു വയ്ക്കുക.
നഷ്ടഭാരക്കണക്കൊരു
പരിരംഭണം കൊണ്ട്‌
ദു:ഖഭാരമെന്നളന്നെടുക്കുക
ഒരുവശത്തധികഭാരമൊരു ഹൃദയം
മറുവശത്തതേ ഭാരമാർന്നു ശൂന്യം
ഹൃദയശൂന്യം= ശൂന്യഹൃദയം!!
കുറ്റങ്ങളുടെ കഴുമരം നിറച്ചിരിക്കുന്ന
ഒരു കുളിത്തൊട്ടിയിൽ നിന്ന്
യുറേക്കാ യുറേക്കാ എന്ന് ഇറങ്ങിയോടുക
തെരുവു കാത്തിരിക്കുന്നു
ഉടലിലുണ്ടാവരുതൊരു നൂലു പോലും
യുറേക്കാ...

അലിംഗ പ'ദാ'ക
------------------------
സ്വാതന്ത്ര്യം എന്നൊരു പദമുണ്ട്‌
ആഗസ്റ്റുപതിനഞ്ചെന്ന്
അർത്ഥമെഴുതിപ്പഠിച്ചത്‌
ഉയർത്തിക്കെട്ടിയുച്ചരിച്ച ശേഷം
വീട്ടിലേക്കെടുക്കാൻ വിട്ടു പോയത്‌
സ്വന്തമെന്നവനും
സ്വപ്നമെന്നവളും
സ്വരപ്പെടുത്തിയിരുന്നത്‌
‌വല്ലാതെ വളഞ്ഞതെന്നവളും
വല്ലാതെ തെളിഞ്ഞതെന്നവനും
ലിപികെളെക്കുറ്റം പറഞ്ഞത്‌
‌ഉറഞ്ഞു പോയ നിഘണ്ടുവിൽ
തിരഞ്ഞു വശം കെട്ടത്‌
നിന്നെക്കെട്ടിയിട്ടാൽ കിട്ടുന്ന
ഒറ്റവാക്കെന്നു ഞാനും
നിന്റെ കെട്ടഴിച്ചാൽ കിട്ടുന്ന
സമസ്ത പദമെന്നവളും
പുല്ലിംഗമെന്നവനും
സ്ത്രീലിംഗമെന്നവളും
പരസ്പരം പഴി പറയുന്നത്
പറഞ്ഞു പറഞ്ഞിടയിൽ
അലിംഗമാർന്നലിഞ്ഞു പോയത്‌