നിറഞ്ഞ പാതിരയെ
പകല്‍ വെളിച്ചത്തിലേയ്ക്കു
വിവര്‍ത്തനം ചെയ്യാനിരുന്ന
ദൈവത്തിന്റെ പേനത്തുമ്പിലൂടെ
ചോര്ന്നുപോന്ന
ഒരു മനോഹരസ്വപ്നത്തിന്റെ
ആവലാതിയിലേക്കാണിന്നലെ
ഉണര്‍ന്നെണീറ്റത്
"നോക്കൂ
വിവര്‍ത്തനങ്ങളില്‍ ചോര്‍ന്നു പോകല്‍
എന്റെ ദുര്‍വിധിയെന്നു സമാധാനിച്ചോളാം
പക്ഷെ ,
വെളിച്ചത്തില്‍ നിറം കെട്ട് വിളറുന്ന
ഈ നക്ഷത്രങ്ങളെ
ഞാനെന്തു ചെയ്യണം?
മൂര്‍ഛ യിലേക്കു വളരുന്ന
ഗന്ധര്‍വ സംഗമങ്ങളുടെ
പ്രാചീനമായ ഈ വിവസ്ത്രത
ഏതു പാലക്കൊമ്പിലൊളിപ്പിക്കണം?
നിലാത്തന്ത്രികളില്‍ മാത്രം ശ്രുതി ചേരുന്ന
ഈ അനുരാഗ ഗാനം
ആരുടെ ചുണ്ടില്‍ തിരുകണം?"
ഒരു കോട്ടുവായ കൊണ്ടാണ്
ആട്ടിയോടിച്ചത്
അലവലാതിയെ .
അല്ലെങ്കിലും സ്വപ്നങ്ങള്‍ക്കെന്നും
വെളിച്ചമൊരു പേടിസ്വപ്നം തന്നെ.