Wednesday, October 12, 2016

വികൃതിക്കാലം
--------------------

പടിഞ്ഞാറൻ കാറ്റ്‌
ഒരു പടുവികൃതി

കാർമ്മേഘത്തുമ്പികളെ
ആട്ടിപ്പിടിച്ച്‌
അവയെക്കൊണ്ട്‌
മേഘത്തുമ്പീ മലയെടുക്ക്‌
മഴയെത്തുമ്പോൾ തലയെടുക്കും
എന്ന് കുസൃതിപ്പാട്ടു പാടി
മാമലകളെടുപ്പിക്കും

ആകാശം കണ്ണൊന്നുരുട്ടി
പട പടായെന്നൊരൊച്ചയിട്ടാൽ
തുമ്പിയെപ്പാട്ടിനുവിട്ട്‌
മഴവിൽപ്പുരയുടെ
കോലായിലൊളിക്കും

ചറപറയെന്ന്
പെയ്തിറങ്ങുമ്പോൾ
ഇറയത്തിരുന്ന് ഈറൻപനകളും
വാഴക്കൂമ്പുകളും കൊണ്ട്‌
കാലാട്ടി, കൈനീട്ടി
വെള്ളം തെറിപ്പിക്കും

കാണായ കരയുടെ
കാണാപ്പാഠപുസ്തത്തിന്റെ
ഏടൊരെണ്ണം കീറിയെടുത്ത്‌
നാലതിരും മൂലയും
കൂട്ടിപ്പിടിച്ചുമടക്കി
ഒരു തോണിയുണ്ടാക്കും

ഒരു ഞാറ്റുവേലപ്പാട്ടിന്നൊഴുക്കിൽ
തോണിയാലോലമൊഴുകെ,
കാലവും തോരാതെ പെയ്കെ,
കൂടെ നനഞ്ഞൊപ്പം
തോട്ടിലേക്കിറങ്ങും

സന്ധ്യയിൽച്ചവിട്ടി
ചളിപിളിയാക്കിയും
പുലരിയെത്തെറിപ്പിച്ച്‌
പൂക്കളെച്ചിരിപ്പിച്ചും
നക്ഷത്രക്കുഞ്ഞുങ്ങളുടെ
കൂരിരുൾക്കുട തട്ടിപ്പറിച്ചും
കുരുത്തക്കേടു കാട്ടും

അയലത്തെ വേലി കടക്കും
ആരിയം പാടം കടക്കും
ആകാശ ഗംഗ കടക്കും
അതിരില്ലാപ്പൊരുൾ തേടി
അരുമയാം തോണിയുടെ
അമരത്തു തന്നെയിരിക്കും

അരുതെന്നു പറയുന്ന
വികൃതിയെത്തിരയുന്ന
വേവലാതിത്തിര
കണ്ടുപിടിച്ചു ചെവിപിടിച്ചാൽ
കരഞ്ഞു മൂക്കൊലിപ്പിച്ചു
തിരികെയെത്തും

പനിപിടിച്ചിനിയൊരു
പകലുമിരവും
ചുമച്ചു ചുമച്ച്‌
ഒരു കമ്പിളി പുതച്ചിരിക്കേ
പടിപ്പുറത്ത്‌ കാറ്റേ കാറ്റേയെന്ന്
കളിക്കാൻ വിളിച്ചു വിളിച്ച്‌
പെയ്തുകൊണ്ടേയിരിക്കും
പടിഞ്ഞാറൻ മഴ


No comments: