Wednesday, October 12, 2016

മൊഴിമുടിയിലേക്ക്‌
--------------------------‌

മൊഴിമുടികൾ
മേഘമാലകളെ
മീട്ടുമ്പോൾ
മലമടക്കുകൾക്കിടയിൽ നിന്നും
പാട്ടു പോലെ
ഒരു പുഴ പുറപ്പെടും

ഒഴിഞ്ഞിരിക്കുന്നതൊക്കെ
 നിറഞ്ഞു കവിയും
അഴുക്കടിഞ്ഞതൊക്കെ‌
ഒഴുക്കിലൊലിക്കും
അതിരുകൾ
അഹന്ത വിട്ട്‌
ഇടിഞ്ഞു തകരും
കനപ്പെട്ടുറച്ച
പരുക്കൻ കല്ലുകൾ
ഒഴുകിയുരുണ്ടു
മിനുസപ്പെടും

പുഴ പുറപ്പെടുന്നിടത്ത്‌
ഒറ്റയ്ക്കു ചെല്ലണം

ഒരു നിമിഷം..
ഒരൊറ്റത്തോന്നലിൽ
ഒരൊറ്റവാക്കിനെക്കൂട്ടി
എടുത്തു ചാടണം

കാറ്റിനോടൊപ്പവും
കാടിനോടൊപ്പവും
കല്ലിനോടൊപ്പവും
മണ്ണിനോടൊപ്പവും
മനുഷ്യനോടൊപ്പവും
ചേരുന്നൊരൊറ്റവാക്ക്‌..

മലമുകളിലെവിടെയോ
കുടുങ്ങിക്കിടക്കുന്ന
ആ ഒറ്റവാക്കിലേക്ക്‌
ഇനിയുമെത്ര കേറണം
ആഴിയോളം അഗാധത
പൂണ്ടുകിടക്കുന്ന
ആ ഒറ്റവാക്കിന്റെ
ആഴത്തിലേക്ക്‌
ഇനിയുമെത്ര
താഴണം

No comments: