Wednesday, October 12, 2016

വിവാഹവാർഷികം
------------------------------
'കണ്ണീർപ്പാടം'*വായിച്ചു വായിച്ച്‌
പേടിച്ചിരിക്കുമ്പോഴാണ്‌
കഴുത്തിൽ വന്നു വീണത്‌
ഒരു കല്യാണമാല..
ഇടിയുന്ന കരകൾക്കിടയിലൂടെ
ഒഴുകുന്ന പ്രളയത്തിനു മീതെയൊരു
പുതിയപാലം പണിതതിൽപ്പിന്നെ
വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊണ്ട്‌
അനശ്വരമോരോ വിവാഹ വാർഷികവും..
മറക്കുവാൻ മാത്രമോർമ്മിക്കുന്ന ദിനമിതെന്ന
പരിഭവം നൂലിട്ടൊരു പട്ടുസാരി..
പാതിരാവിൽ പരസ്പരമുണർത്തുവാൻ
വിരിനനച്ചു കൈകാലിട്ടടിക്കുന്ന
കുസൃതികൊണ്ടൊരു പൊന്മോതിരം..
അടുത്തചില്ലയിൽനിന്നും ചിലച്ചു വന്നെത്തുന്ന
കുരുവികളുടെ കൗതുകം കൊണ്ടൊരു കിളിക്കൂട്‌..
പിടിവിടാതെ മുല കുടിക്കുന്ന
പാൽപല്ലു പതിച്ചൊരു കൊച്ചുമൂക്കുത്തി..
ഇത്തവണയിത്തിരിക്കാശിന്നു മുട്ടിനാൽ
കടമായ്ക്കരുതണം തിരിച്ചുതന്നീടണം
കവിത ചാലിച്ചൊരു ചുംബനം മാത്രം!!



--------------------------
*വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം എന്ന കവിത്

No comments: