Wednesday, October 12, 2016

മധുരയിൽ
------------------
വൈഗയൊഴുകുന്നു..
മധുരാപുരിക്കധിപനൊരു
മധുരമാം സ്വപ്നം പുണർന്നുറങ്ങീടവേ
അതിലൊരനുപമ ലാവണ്യമാർന്ന
രികിൽ മയങ്ങും തന്വംഗിയാൾ
തന്നുടലിലുടൽ ചേർന്നു ‌
പടരുമൊരു ശിലയൊരുങ്ങയായ്‌

കൃഷ്ണശിലകളിൽ
ജീവനെക്കൊത്തുന്ന
മധുരയുടെ  ശിൽപികൾ, വൈഗയുടെ വിജയവൈജയന്തികൾ
തിരുമലേശന്റെ നിനവിനെക്കൊത്തുവാൻ
നിജഹൃദയമേ ശിലാതലം ചേർക്കുവോർ

അവരിലതിശ്രേഷ്ഠൻ, ശിലാമർമ്മനിപുണൻ പെരിയ ശിൽപിതാനുദ്യുക്തനുദ്യമമം

രാജ്ഞിയെക്കൊത്തും ശിൽപിതൻ രാത്രികൾ
കൃഷ്ണശിലയിൽ ചെത്തിച്ചിതറുന്ന കൊള്ളിയാൻ
കഠിനനേരങ്ങളെത്തഴുകുന്ന കല്ലുളി
ഇതൾ വിരിയുന്ന കമനീയ യുഗ്മം
ശിൽപമല്ലാത്തതൊക്കെയും ചെത്തി
ക്കളയുമേകാഗ്രമാം കൗശലം

നിറനിലാവൊത്തുള്ള രാത്രിയിൽ രാത്രിയിൽ,
രാജ്ഞിതൻ
വെൺതുടകളെക്കൊത്തവേ
ശിൽപി തൻ ഉളിപെരുക്കുന്നിതതിരഹസ്യമാമൊരു
മറുകു ചേർക്കുവാൻ

നിയതിതന്നാജ്ഞയിൽ നിസ്സഹായൻ
ശിൽപിയറിവതില്ലുളി ചലിപ്പതും
തുടമിനുപ്പിലൊരു മറുകു ചേർപ്പതും

പുലരിയെത്തുന്നു തിരുമലേശനി
ന്നുയിർ തുടിക്കും ശിൽപദർശനം
ചൊടികൾ, മിഴികൾ, മാർത്തടം,
തൻ പ്രണയമൊഴുകും കരഗ്രഹം
അതി കുശലമായ്‌ ചേർന്നു തന്നിൽ
വിലയമാർന്നു വിലസുന്നു ശിൽപം

ഒരു നൊടിയിൽ, അരചനാത്തു
ടവടിവിൽ മിഴിയുടക്കവേ മറുകുതൊട്ടൊരു തീപ്പൊരിയുയരുന്നു
ശിൽപിയറിവതെങ്ങനെ, ഗൂഢസത്യം?

മധുര നടുങ്ങിനിൽക്കെ, ഒരാജ്ഞയിൽ
ശിൽപിയെത്തടവറക്കയക്കയായ്‌ രാജശങ്ക
സർഗസൃഷ്ടിയിൽ നിലീനമജ്ഞാതമാം
ദൈവെച്ഛയെ ത്തടവിലാക്കുന്നു കേവലപ്രജ്ഞകൾ

തുറുങ്കിലെച്ചുവരുകൾ ശീൽപിതൻ
പ്രാണസത്യത്തെ , പ്രതിധ്വനിപ്പിക്കവേ
ആതീന്ദ്രിയമേതോ വിശ്വശിൽപി
ക്കടിമയായ്‌ , ചൂഴ്‌ന്നെടുക്കുന്നൂ
ശിൽപി  സ്വന്തം മിഴികളെ
രാജ്ഞിതൻ രഹസ്യത്തെച്ചേതനയിൽ കണ്ടകുറ്റത്തിനീവിധം പ്രായശ്ചിത്തം‌
കാഴ്ചയെത്തന്നെച്ചൂഴ്‌ന്നെടുത്തരചന്നു കാഴ്ചവെക്കയായ്‌
ശിൽപിയുടെ മാനിത


മധുരയെക്കൽപാന്തകാലം കടത്തുവാൻ
കലകളെത്തേറും തിരുമലേശനാ
ച്ചൂഴ്‌ന്ന മിഴികൾ കാൺകേ,
കാലടികളിൽ മധുര വിറകൊണ്ടു നിൽക്കേ
അറിവുകൾക്കപ്പുറം, അടരാടി നേടിയ
സിംഹാസനങ്ങൾക്കുമപ്പുറം
നിറയുന്നൊരുണ്മയിൽ കിരീടം
കുനിച്ചു നിൽക്കേ
മിഴിയുന്നു ശിൽപിതൻ കണ്ണുകൾ
മധുരയെച്ചൂഴ്‌ന്നു നിറയുന്നു
സർഗ്ഗക്രിയാസാരമുണ്മതൻ
പൊൻ വെളിച്ചം

മീനാക്ഷിയമ്മനെപ്പാരാട്ടി
വൈഗയൊഴുകുന്നു
കുമരഗുരുവരുൾനിറയുന്ന സമുദ്രം വരേക്കും

No comments: