Wednesday, October 12, 2016

രമണീയം
--------------
നിന്നെ
നനഞ്ഞു കുതിർന്ന
കാട്ടുവഴിയിലൂടെ
കുളിർന്ന കൂരിരുട്ടിലൂടെ
ഒരു സംഭ്രമം പുതച്ച്‌
വഴിതെറ്റണേയെന്നു
വടികുത്തി
വെളിച്ചപ്പെടല്ലേയെന്നു
കണ്ണടച്ച്‌
വീണടിയണേയെന്നു
മണ്ണുതിരയുമ്പോൾ
ഒരു പാറക്കല്ല്
പരിരംഭണം ചെയ്യുന്നു

പാപി പാപി എന്നൊരു
പരുക്കൻ കരച്ചിൽ
കരുണയെക്കൈവിടുന്നു

കാമനയെ
മൃഗത്തെ
പ്രാചീനമായ
ഒരു ഗുഹാമുഖത്തെ
പ്രാപിക്കുന്നു

കണ്ണീര്‌ കണ്ണീര്‌
എന്നു കരുതുന്നതൊക്കെ
മദഗന്ധിയായ
സ്രവങ്ങളായി ഒഴുകുന്നു

അപഭ്രംശത്ത്തിന്റെ
പുരാണങ്ങളിൽ
വിലകെട്ട പരിശുദ്ധി
ഉദ്ധൃത ശിലകളെ
പാപധാരയിൽ
അഭിഷേചിച്ച്‌
വിമലീകരിച്ച്‌
വിഗ്രഹങ്ങളാക്കുന്നു

ഇനിയെനിക്ക്‌
നിന്നിൽ രമിക്കാം
അഴിഞ്ഞ്‌
നിന്നിൽ നീരാടാം

നീ പുലരുവോളവും
ഞാൻ പൂർത്തിയാവോളവും
നീ കന്യകയാവോളവും
ഞാനതിൻ പുല്ലിംഗമാവോളവും
നനഞ്ഞ മണ്ണിൽ
ഒപ്പം ശയിക്കാം
രമിക്കാം
മരിക്കാം

No comments: