Wednesday, October 12, 2016

നഗരത്തിൽ
-------------------
നാലുവരിപ്പാതയൊന്നു
കുടഞ്ഞു വിരിച്ച്‌
നഗരത്തിലേക്കു
നീണ്ടു നിവർന്ന്
കണ്ണടയ്ക്കുന്നു.

നഗരമപ്പോൾ
സമയസൂചികളെക്കൊണ്ട്‌
പാതിരാപ്പൂക്കളെ
ഇക്കിളി കൂട്ടിയുണർത്തുന്നു

നിരവധി വളയൻ വഴികൾ
ശിഖരങ്ങൾ തീർത്തും
കുറുമ്പാതകൾ
ഇടക്കൊമ്പുകൾ ചേർത്തും
തിക്കും തിരക്കും
പൂണ്ടിലകൾ ഞെരുങ്ങിയും
ഒരു കൊടും കാടു
പന്തലിക്കുന്നു

മഴത്തുമ്പികൾ
അജ്ഞാതമായ
 കൊട്ടാരങ്ങളിൽനിന്നിറങ്ങി വന്ന്
ലതാഗൃഹങ്ങളിലേക്കു
വഴി കാണിക്കുന്നു

ഒരു കുഞ്ഞിക്കിളി
പതിയെ പറന്നിറങ്ങി
തൂവലുകൾ കുടഞ്ഞ്‌
വിറച്ചു വിറച്ചു
വെറുതേയിരിക്കുന്നു

മേഘങ്ങൾ
മഴനൂലിൽ ഞാന്നിറങ്ങി
ഒരൂഷ്മള കംബളം
പുതപ്പിക്കുന്നു

തലയ്ക്കു മീതേ
നഗരം കുതിച്ചു പായട്ടെ
കാൽക്കീഴിൽ
നിസ്വത നിരാലംബമമരട്ടെ
ഇനിയുറങ്ങാം

കാടു കാവലുണ്ടല്ലോ
കിളി കൂട്ടിരിപ്പുണ്ടല്ലോ
നീയരികെയുണ്ടല്ലോ
ഇനിയുറങ്ങാം

No comments: