Wednesday, October 12, 2016

പല ലോകങ്ങളിൽ ഒരു പെൺകുട്ടി
-------------------------------------------

പല ലോകങ്ങളുള്ളിൽ
പൂഴ്ത്തിവച്ചിരിക്കുന്ന
പൂമ്പാറ്റപോലൊരു
പെൺകുട്ടിയുണ്ട്‌

പലനേരങ്ങളിൽ
അവയിലോരോന്നു
പുറത്തെടുത്ത്‌
അവയിൽ അലയുമവൾ

ശലഭകാലമാണേവരും
സുലഭമായ്ക്കാണുക
നരകവാതിലുകൾ
സ്വർഗ്ഗത്തിലേക്കു തുറന്നും
കരിഞ്ഞുണങ്ങിയ വസന്തത്തിൽ
തേൻ നിറച്ചിതൾ വിരിച്ചും
ചിറകടിച്ചോരോ ചിദംബരത്തിലും
മഴവില്ലുകുലച്ചും
മധുരമൊരഭൗമഗീതത്തിന്റെ
ഈണം പുണർന്നും
പറന്നു നടക്കും


പിന്നെ,
ഒരു പനിനീർപ്പൂവിലേക്ക്‌
പക്ഷമൊതുക്കി
പതുക്കെ പടികളിറങ്ങി
ഇനിയൊരു ലോകം
പുറത്തെടുക്കുന്നത്‌
അധികമാരും അറിയില്ല

പ്യൂപ്പയെപ്പോലൊരു
പുതപ്പാണത്‌
വിസ്മയിപ്പിക്കുന്ന ഒരു
വിശാലലോകമാണതിനുള്ളിൽ..
നൂണ്ടുകടന്നവർക്കേ അറിയൂ


ചിറകുള്ള ഒരു കുതിരപ്പുറത്താണ്‌
മിക്കപ്പൊഴുമവൾ അവിടെയലയുക
നക്ഷത്രങ്ങളിൽ നിന്നും
നക്ഷത്രങ്ങളിലേക്ക്‌ പറന്നു നടക്കും
പൂവിന്റെ പുഞ്ചിരിക്കുള്ളിൽ കടക്കും
സന്തോഷം കൊണ്ടു കരഞ്ഞു കരഞ്ഞ്‌
കണ്ണീരുകൊണ്ടൊരു കടൽ നിറയ്ക്കും
കിഴക്കിനെ പടിഞ്ഞാറോട്ടൊഴുക്കും
ആഹ്ലാദം തിരതല്ലുമൊരരിശത്തിൽ
ചന്ദ്രനെ ഒരു പളുങ്കു പാത്രം പോലെ
ഭൂമിയിലെറിഞ്ഞു പൊട്ടിക്കും
കണങ്ങളായി വേർപ്പെട്ടും
കാറ്റായി വീശിയും
തമോഗർത്തങ്ങളിൽ
വെളിച്ചമായൊടുങ്ങിയുമൊക്കെ
തീരുന്നതിനിടയിൽ ....

......ഒരു പുഴുവായി
പ്യൂപ്പയിൽനിന്നും
പുറത്തേക്ക്‌
അരിച്ചിറങ്ങും


അപ്പോൾ
കയ്പനിലകളുടെ ഒരു ലോകം
മുള്ളുവേലികളിടകലർന്ന്
പച്ചച്ചിരി പടർത്തി പന്തലിക്കും
വായും വയറുമേ വാഴ്‌വെന്ന്
ഉഴിഞ്ഞു വയ്ക്കും
അരിച്ചെത്തുന്ന വഴുപ്പിനെ
ചെടിക്കുന്ന ചിലയിലകൾ
പതിയെ തലവലിക്കും
അവയെ കടിച്ചു കടിച്ചുതിന്നും
കരിമ്പച്ച നിറത്തിൽ ചിലത്‌
ഗമകാട്ടി നിൽക്കും
അവയൊക്കെ കരണ്ടു കരണ്ട്‌
വികൃതമാക്കും
തണ്ടുമൂക്കാത്ത തളിരിലകളിൽ
ഇക്കിളിയിട്ട്‌
അവയെ തണ്ടോടെ തിന്നു തീർത്ത്‌
പിന്നെയൂം വിശന്ന്
പിന്നെയും തിന്നു തിന്ന്
ഉഴറിയലഞ്ഞ്‌
മടുത്ത്..
അടുത്ത ലോകം
ഉള്ളിൽ തിരയും

അപ്പോൾ..
പുഴുക്കൾക്കുള്ളിൽ
പുതിയലോകങ്ങൾക്ക്‌
ഒളിച്ചിരിക്കാനിടമില്ലെന്ന്
ശൂന്യതയിൽ
ഒരു ഞെട്ടൽ തടഞ്ഞ്‌
തരിച്ചു നിൽക്കും
പെൺകുട്ടി

നഷ്ടലോകങ്ങളുരുട്ടിയുരുട്ടി
പൂമ്പാറ്റപോലൊരു
പെൺകുട്ടിയപ്പോൾ
ഒരണ്ഢരൂപം കൈക്കൊള്ളും
പുഴുക്കൾക്കു പിറക്കാനായി
ഇരയിലകൾക്കടിയിൽ
ഒരു ചെറുതരിയായി
പറ്റിപ്പിറ്റിച്ചു കിടക്കുന്ന
ആ നിസ്സാരതയ്ക്കപ്പോൾ
ബ്രഹ്മാണ്ഢമെന്നും
പേരുണ്ടാവും

No comments: