Wednesday, October 12, 2016

പുഴയടിക്കുമ്പോൾ തൊട്ടുനക്കുന്നത്‌
-----------------------------------------------
ഗൾഫിൽനിന്നംസ വരുമ്പോൾ
ഒരു പുഴ കൊണ്ടുവരും

കൈതപ്പൊന്തകൾക്കിടയിലൂടെ
ഇഴഞ്ഞു വരുന്ന പണ്ടാരത്തോട്ടിലെ
ചിറപൊട്ടിച്ചൊഴിച്ചാൽ
ഒഴുകിപ്പരന്നു നിറയുകയായി

അപ്പോൾ നമ്മളെല്ലാരും കൂടി
വാപ്പുട്ടിക്കയുടെ വല കടം വാങ്ങും
പാനീസു കത്തിച്ചു
പുഴമീൻ പിടിക്കാനിറങ്ങും

കാലുവഴുതിക്കളിക്കുന്ന
കണ്ണന്മീനുകളോടൊപ്പം
ഗോട്ടിക്കഴുത്തുള്ള ഷോഡ
പുഴയിൽ പുളയ്ക്കും
വാഷു വാറ്റിയ വാസനയിൽ
മണൽ നുരയ്ക്കും

വെട്ടണ പലക ഈരണ പലക
ലോടോടും പല ചെമ്പലക..
എന്നൊരു പാട്ടിൻ തിമിർപ്പിൽ
പാനീസു കെട്ടു പോകും

കണ്ണന്മീനുകളൊക്കെ
ഉടുത്ത വലകളഴിച്ച്‌
പുഴക്കരയിൽ ഉടലുമാത്രമായിരിക്കും

നിലാവിനെപ്രേമിച്ച കഥ
ഓരോരുത്തരും വേറെ വേറെപ്പറയും

അപ്പോൾ കൈതപ്പൊന്തകൾക്കിടയിൽ
ഒരു ടോർച്ചു മിന്നും

നമ്മൾ അരിച്ചരിച്ചടുത്തുചെന്നു
പതുങ്ങിക്കിടക്കും

പുഴയപ്പോൾ നിലാവിനോട്‌
അടക്കം പറയുകയായിരിക്കും

നിലാപ്പുഴയൊഴുകുന്ന
നിഗൂഢരഹസ്യം നമ്മളിൽ
മണലു പോലെ പുരണ്ടിരിക്കും

പുലരും വരെ പിടച്ചു പിടച്ച്‌
കണ്ണന്മീനുകൾ
പുഴയിലേക്കു തന്നെ തിരിച്ചു തുള്ളും

ഗൾഫിൽനിന്നംസ വരുമ്പോൾ
ഒരു പുഴ കൊണ്ടുവരും
തൊട്ടുനക്കാനപ്പോൾ
ഒരു കഥയെരിയും
പറ്റേ വറ്റിയൊരു പുഴ
ഒറ്റരാത്രിയിലേക്കെങ്കിലും
ഒഴുക്കിത്തരും...
മടക്കിത്തരും...

No comments: