Wednesday, October 12, 2016

കടുവ
--------------


ക്രൂരൻ കടുവയെന്നൊക്കെ
ബാലരമയിലും മറ്റും
പേരിട്ടു പേടിപ്പിച്ചതോണ്ടല്ലേ
കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്നത്‌
ഒരു പാവം കടുവയെ..

പേരിലെപ്പേടിവാതിലുകൾ
തുറന്നുവയ്ക്കുകിൽ
പുറത്തേക്കടുത്തേക്കു
പ്രണയപൂർവ്വം വരും

മിനുമിനുത്ത മീശരോമങ്ങാൾ
ചെവിക്കുപിറകിൽ
ചേർത്തിക്കിളികൂട്ടും

കഴുത്തുചുറ്റിപ്പിടിച്ച്‌
കണ്ണിൽ നോക്കിയാൽ
മിന്നിമറിയുമൊരു കുസൃതിച്ചിരി

നഖമുനകൾ നീളെയുടൽമുഴുവൻ
സുഖമെഴുമൊരു നീറ്റൽ വരയ്ക്കും

പൊടിയുന്ന ചോരയുടെ
മണമടിക്കുന്ന മാത്രയിൽ
കടുവയിൽ ഉണർന്നു തുടിക്കും
ഒരു കരുണയുടെ കാട്‌.

അലിവിൽ, ഒരാനന്ദധാരയിൽ
 കടവായിൽ നിന്നും
കോമ്പല്ലുകൾ കൂർത്തു നീളും

ഇരയുടെ സിരകളിലപ്പൊൾ,
കുതികുതിച്ചൊഴുകും
സമർപ്പണത്തിന്റെ ചോര

കഴുത്തിലേക്കാഴ്‌ന്നിറങ്ങും
കാലാന്തരങ്ങളായി
കോമ്പല്ലുകളിൽ കരുതിവച്ച കരുണ

ആത്മനിർവ്വൃതിയാർന്ന
ഒരുപിടച്ചിലിൽ,
കാലടികളിലേയ്ക്കൊന്നു
കുനിഞ്ഞൊതുങ്ങി,
പ്രാണഗതിയവിടെ
പൂർണതനേടിയൊടുങ്ങും

അതിൽപിന്നെ,
നെഞ്ചു പിളർന്ന്
മൃദുവാർന്നൊരു ഹൃദയം
നുണഞ്ഞു നുണഞ്ഞു
കരഞ്ഞുകൊണ്ടേയിരിക്കും
പാവം കടുവ..

No comments: