Wednesday, October 12, 2016

കൈലാസപ്രാപ്തി
--------------------

എനിക്കു മുൻപേ
നിനക്കു കീഴടങ്ങിയ
കൈലാസ ശൃംഗമാണിതാ
ഇടിഞ്ഞു പരന്ന
ഒരു മൺപുറ്റു കണക്കേ
അലിഞ്ഞൊലിച്ച
ഒരു മഞ്ഞുകട്ട കണക്കേ
കാൽച്ചുവട്ടിൽ
ചെളികെട്ടിക്കിടക്കുന്നു

എത്ര ദൂരം നടക്കാനിരുന്നു
എത്ര പുഴകൾ കടക്കാനിരുന്നു
എത്ര വനാന്തരങ്ങളിൽ വഴിതെറ്റാനിരുന്നു

വിയർപ്പു പൊടിയുന്ന
വിന്ധ്യശൈ ലങ്ങളെ
ഗൂഢപ്രവാഹങ്ങളൊളിച്ചിരിക്കുന്ന
ഗംഗാസമതലത്തെ
നിശ്വാസങ്ങളിൽ തീപ്പിടിക്കുന്ന
നിശിത ശൈത്യത്തെ
നിത്യനിർവൃതിയിൽ
സ്തംഭിക്കുന്ന നിമിഷങ്ങളെ
താണ്ടാനിരുന്നു..

ഒറ്റനോട്ടത്തിൽ
ഉറവകൊണ്ടു നിറയുന്ന
മാനസസരോവരം
പരിക്രമണം ചെയ്യാനിരുന്നു

നിന്റെ കൈപിടിക്കാതെ
നിന്റെ കിരണാവലിയിൽ
പൊന്നു പൂക്കാതെ
നിന്റെ  നിലാവിന്റെ
വെള്ളികെട്ടാതെ
നിന്റെ ഹിമപാതകളിൽ
കിതച്ചു തളരാതെ
നിന്റെയുന്മാദശൃംഗങ്ങളിൽ
കയറിയെത്താതെ
കൈവരുന്നിതേതു
കൈലാസം?

മല്ലീശ്വരന്റെ മുടിയെപ്പിരിഞ്ഞ്‌
മതിഭ്രമമാണ്ടൂർന്ന്
കൊടുംകാറ്റിലലയുന്ന
ഒരു കൂവളത്തില
ശൂലമുനചേർന്നു
തറഞ്ഞടങ്ങാൻ
ചേക്കതേടുന്നതേതു
കാഞ്ഞിരം?

No comments: