Wednesday, October 12, 2016

വാൻ ഗോഗ്‌ വിഷു വരയ്ക്കുമ്പോൾ
--------------------------------
വിൻസന്റ്‌ വാൻ ഗോഗ്‌
മരണത്തെത്തോൽപ്പിച്ച്‌
വിരുന്നു വരുന്ന ദിവസമാണ്‌
വിഷു..

മഞ്ഞപ്പെയിന്റെടുത്തു കുടിച്ച്‌
മനസ്സിന്റെ ചുമരുകളിൽ
ഹർഷോന്മാദം വാരിപ്പോൂശാൻ
തുടിക്കുന്ന വാൻ ഗോഗിനായി
ഒരുക്കി വയ്ക്കണം
കണിക്കൊന്നയിൽ നിന്നും
വാർന്നൊഴുകുന്ന മഞ്ഞ

അപ്പോൾ വാൻ  ഗോഗ്‌
ഒരു സൂര്യകാന്തിപ്പൂവിന്റെ
ചിത്രം വരയ്ക്കാൻ തുടങ്ങും

ഒരിതളിൽ
ആദ്യത്തെ പ്രണയാഭ്യർത്ഥന
കണിവെള്ളരിയുടെ
മഞ്ഞ ചേർത്തു വരയ്ക്കും

തിരസ്കൃതന്റെ വ്യഥയിൽ
കയ്യെരിച്ചുപൊള്ളിച്ച
വിഷുവിളക്കിന്റെ മഞ്ഞനാളമാണ്‌
അടുത്തയിതളിൽ

മഞ്ഞയോടിയ മാമ്പഴത്തിൽ നിന്ന്
സിയനെന്ന ഗർഭിണിയായ വേശ്യയെ

കണ്ണു മഞ്ഞളിപ്പിക്കുന്ന പൊന്നിൽ നിന്ന്
പരിഷ്കൃതിയുടെ പാരീസിനെ

മഞ്ഞക്കസവണിപ്പുടവയിൽനിന്ന്
പിഞ്ഞിക്കീറിയ ദാരിദ്ര്യത്തെ

മുറിച്ചെടുത്ത്‌ കാമുകിക്കയച്ച ചെവി
ഒരു ചക്കച്ചുളയിൽ നിന്ന്

എല്ലാം മഞ്ഞയിൽ, ഇതളിതളായി
വരച്ചു വയ്ക്കും, വാൻ ഗോഗ്‌

ഇതളുകൾ വട്ടമെത്തിയാൽ
വാൻ ഗോഗ്‌  സ്വയം മറന്ന്
മഞ്ഞയിലുന്മാദിയായി നിറയും

വിഷുപ്പുലരിയെടുത്തു
വീഞ്ഞു പോലെ കുടിക്കും
ഒരോലപ്പടക്കം മഞ്ഞമിന്നിച്ച്‌
സ്വയം നിറയൊഴിക്കും..

ഒഴുകുന്ന മഞ്ഞച്ചോരയിൽ
വിഷുവായുയിർക്കും.
വീണ്ടും വാൻ ഗോഗ്‌

No comments: