Wednesday, October 12, 2016

മോഹമരം
--------------

സൂര്യനെച്ചുംബിക്കാൻ
തളിരിലച്ചുണ്ടു നീട്ടുന്ന
മരം,
വർഷങ്ങൾ ഇലയടർന്ന്
തൃഷ്ണയുടെ ശിഖരങ്ങളെ
മുകളിലേക്കാഞ്ഞ്‌
വെയിൽ വള്ളികളിൽ
ഞാന്നു ഞാന്ന്
ലക്ഷ്യം തൊടാതെ
മടുത്ത്‌
ക്ഷമയറ്റ്‌
ഉലഞ്ഞു നിൽക്കെ
ഒരു ദിവസം
മഴ നനഞ്ഞ ഒരു ലക്കോട്ടിനുള്ളിൽ
വീശിയടിക്കുന്ന ചുഴലി പോലെ
ഒരെഴുത്തുകിട്ടും

കാത്തു കാത്തിരുന്ന
ഒരു പ്രണയലേഖനത്തിൽ
തുടിച്ചു തുള്ളി
വേരുകളിൽ നിന്നു
കടപുഴകി
വേർപെടും

ഇരുവശങ്ങളിലേക്കും
ഇപ്പോൾ മുളച്ചു പൊന്തും
ഗോളാന്തരപ്രപ്തിക്കുള്ള
പടുകൂറ്റൻ ചിറകുകളെന്ന്
ഒരു കുതിപ്പിൽ
ഗുരുത്വബലഭേദനമെന്ന്
മരക്കാതൽ
ത്വരയ്ക്കും


പക്ഷെ
അകലെ
സൂര്യൻ
വെയിലറ്റു വിളറി നിൽക്കെ
ഒരു പുൽക്കൊടിത്തലപ്പിൽ
കുടുങ്ങി
നനഞ്ഞ മണ്ണിൽ
പതിഞ്ഞൊടുങ്ങി
ഇലകൾ ഇടകലർന്ന് കിടക്കുന്ന
മുളയ്ക്കാത്ത ചിറകുകളുടെ
കൊഴിഞ്ഞ തൂവലുകളിൽ
തല ചയ്ച്ചുറങ്ങും
മരിച്ച മോഹങ്ങളുടെ
മരം

No comments: